നവസാഹിതി
സ്വപ്ന
(റഫീക് അഹമ്മദ്)
🐝🐥🐝🐁🐝🐈🐝🐄
ഊരിലെത്തൊടി വിറ്റു
അതിലെപ്പുര വിറ്റു
പൂവാലിപ്പശുവിനെ ,
കോഴിയെ ,താറാവിനെ
പിന്നെയീ നഗരത്തിൻ
ഹൃദയധമനിയിൽ
പൊന്തിയ ഫ്ലാറ്റൊന്നിലെ
ചില്ലയിൽ കൂട്ടിൽ കൂടി
ചിട്ടയിലൊതുക്കത്തിൽ
ഒക്കെയുമൊതുക്കിയി-
ട്ടുത്തരം നോക്കിത്താനേ
മലർന്നുകിടക്കുമ്പോൾ
കത്തുന്ന ബൾബിൻ ചുറ്റും തത്തുന്നില്ലൊരീച്ചയും
കുത്തുവാനെത്തുന്നില്ല
കൊതുകിൻ മൂളിപ്പാട്ടും
വനചിത്രത്തിൻ പിന്നിൽ
പല്ലിയോ ചിലച്ചില്ല
പാറ്റതൻ നീളൻമീശ
മൂലയിൽ ചലിച്ചില്ല
എലികളിരുട്ടിൻമേൽ
കയറിമറിഞ്ഞീല
ജാലകത്തിൻമേൽ പൂച്ച-
ക്കണ്ണുകൾ തിളങ്ങീല
ഇത്തിരിത്തുറസ്സിൽ ഞാൻ ചെന്നു; രാവിനെ താഴെ
വെട്ടുന്നൂ തിരുത്തുന്നൂ
വാഹനവെളിച്ചങ്ങൾ
ഒറ്റയ്ക്കു നിൽക്കുന്നേരം
തോന്നുന്നു ഞാനീ ഭൂമി-
യ്ക്കറ്റത്തു നിൽക്കുംപോലെ,
ഒറ്റടി വച്ചാലതിന്ന
പ്പുറത്താവുംപോലെ...
ഒച്ചയില്ലാതെ നെഞ്ചിൽ നിന്നേതോ നിലവിളി
മറ്റേതോ ഗ്രഹങ്ങളിൽ
ജീവനെത്തിരയുന്നു ..
😿
പ്രജ്ഞയിൽ
കൊത്തേറ്റ
കൂട്ടുകാരനോട്
പണ്ടവൾ
ചോദിച്ചു
നാം നട്ട
നദികൾക്ക്
ചിറകു മുളയ്ക്കുന്ന കാലം
നമ്മിലാരാണു
ബാക്കിയാവുക?
അപ്പോളവന്റെ
കൃഷ്ണമണിയിലൊരു
ശവക്കുഴി പാകപ്പെട്ടു
പൊടുന്നനെ
അവളൊരു
ശവമായ്
രൂപപ്പെട്ടു
അന്നു മുതലായിരിക്കണം
പ്രണയത്തിൽ
കണ്ണീരു
വീണു തുടങ്ങിയത്!
പവിത്രൻ തീക്കുനി
പനിഗുളിക
കരിയോല മേഞ്ഞ വീട്ടിൽ
കരിന്തുളസി മൂപ്പിക്കയാണമ്മ
മഴയത്തു പാടം മുഴുക്കെ-
ക്കരിപൂട്ടിയുഴുകയാണച്ഛൻ..
ഇsവം കരഞ്ഞു പെയ്യുമ്പോൾ
ഇടനെഞ്ചു ചോർന്നൊലിക്കുന്നു
ഇരുളിൽ പതുങ്ങിയെത്തുന്നു
ഇരപിടിക്കാൻ പനിക്കാലം ....
മരണം പുതച്ചുറങ്ങീട്ടും
നരകം കടന്നു വന്നിട്ടും
സ്മരണക്കു മൂക്കടപ്പില്ല
പനിമണക്കുന്നുള്ളിൽ വീണ്ടും!
കൊതുകിനെക്കൊന്നു തീർക്കേണം
കതകിനും വല കെട്ടിടേണം
കുടിവെള്ള സ്രോതസുമൊത്തം
പൊടിയിട്ടു ശുദ്ധമാക്കേണം..
ഇടയിൽ പതുങ്ങി നിൽപ്പാവാം
തൊടിയിൽ നനഞ്ഞിരിപ്പാവാം
പല രൂപഭാവത്തിലെങ്ങും
പനി വന്നു പൂത്തു നിൽക്കുന്നു ..
നനയാത്ത കോൺക്രീറ്റുറൂമിൽ
കനമുള്ള കമ്പിളിക്കുള്ളിൽ
വെറിപൂണ്ട ജീവിതം മൂടാനേതു -
ഗുളികയാണുത്തമം സാറേ?
ശ്രീനിവാസൻ തൂണേരി
ഒരു രാത്രി നീ വന്നുറങ്ങിയിട്ടുള്ളൊരു
വഴിയോര സത്രമാവാം ഞാൻ.
അതു കൊണ്ടു മാത്രം നിലംപൊത്തിടാതുള്ള
നിലയതു തുടരുകയുമാവാം
റഫീഖ് അഹമ്മദ്
******************************************************************************