ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

28-7-2017

ആട്ടക്കഥാലോകത്തിലേയ്ക്ക് സ്വാഗതം🙏🏻
സീത

നരകാസുരവധംആട്ടക്കഥയെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്

ആട്ടക്കഥ

 നരകാസുരവധം

ആട്ടക്കഥാകാരൻ

കാർത്തികതിരുനാൾ രാമവർമ മഹാരാജാവ്

മികച്ച ഭരണകർത്താവ് എന്നതിനുപുറമെ ഒരു പണ്ഡിതശ്രേഷ്ഠനും
കവിയുമായിരുന്ന കാർത്തികതിരുനാൾ രാമവർമ്മ കൊല്ലവർഷം 899 കർക്കിടകം 5നാണ് ഭൂജാതനായത്. രാജ്യവിസ്തൃതിവരുത്തി ശത്രുനിഷൂദനം ചെയ്ത് 905 കന്നിയിൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ മഹാരാജാവായപ്പോൾ അദ്ദേഹത്തിന്റെ ഭഗിനേയനായ കാർത്തികതിരുനാൾ യുവാരാജാവായിതീർന്നു. 933ൽ മാർത്താണ്ഡവർമ്മ നാടുനീങ്ങിയതോടെ മഹാരാജാവായി സ്ഥാനമേറ്റ രാമവർമ്മ തുടർന്നുള്ള നാലുപതിറ്റാണ്ടുകൾ രാജ്യഭരണം നടത്തി. ധർമ്മനിഷ്ഠനും ഭരണനിപുണനുമായ ഇദ്ദേഹം 'ധർമ്മരാജാവ്' എന്ന അപരനാമത്തിൽ പ്രശസ്തനായിതീർന്നു.
രാമവർമ്മ തമ്പുരാൻ കൊട്ടാരം കളിയോഗം സംഘടിപ്പിക്കുകയും
വടക്കുനിന്നും കപ്ലിങ്ങാട് നമ്പൂതിരിയെ വരുത്തി, അദ്ദേഹത്തിന്റെ നിർദ്ദേശാനുസ്സരണം കഥകളിയിൽ സമുചിതമായ പരിഷ്ക്കാരങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ, ഉണ്ണായിവാര്യർ, രാമപുരത്തുവാര്യർ, മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോൻ എന്നിങ്ങിനെയുള്ള അനേകം കവികേസരികൾ ഈ രാജകീയകവിയുടെ രാജസദസിനെ അലങ്കരിച്ചിരുന്നു. സംസ്കൃതത്തിൽ നാട്ട്യശാസ്ത്രസംബന്ധമായ 'ബാലരാമഭരതം' എന്നൊരു കൃതി കൽപ്പിച്ചുണ്ടാക്കിയ ധർമ്മരാജാവ്, ഭാഗവതത്തെ ഉപജീവിച്ചുകൊണ്ടുള്ള നരകാസുരവധം കൂടാതെ, ഭാരതത്തെ ഉപജീവിച്ചുകൊണ്ടുള്ള 'ബകവധം'(തെക്കൻ), 'ഗാന്ധർവ്വവിജയം', 'പാഞ്ചാലീസ്വയംവരം',സുഭ ദ്രാഹരണം'(തെക്കൻ), 'രാജസൂയം'(തെക്കൻ)
എന്നീ ആട്ടക്കഥകളും രചിക്കുകയുണ്ടായി. രാജസൂയം കഥയുടെ പുറപ്പാടിനൊപ്പം തോടയത്തിനും മേളപ്പദത്തിനും ആലപിക്കുവാനുള്ള പദങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

നരകാസുരവധം ആട്ടക്കഥയെപറ്റി പ്രചരിച്ചിട്ടുള്ള ഒരു ഐതീഹ്യം
കാർത്തികതിരുനാൾ തിരുമനസ്സുകൊണ്ട് നാലാം രംഗത്തിലെ ജയന്തന്റെ യുദ്ധപ്പദത്തിലെ നാലാം ചരണം,

"അർണ്ണോജാക്ഷികളെ ഹരിച്ചൊരുനിൻ
കർണ്ണനാസികാകുചകൃന്തനമിഹ
തൂർണ്ണം ചെയ്‌വൻ കണ്ടുകൊൾക നീ" എന്ന് എഴുതി നാലാംവരി തോന്നാതെ നിർത്തിയപ്പോൾ, ഭഗിനേയനായ അശ്വതിതിരുനാൾ "നിർണ്ണയമതിനുണ്ടു മേ കരാളേ" എന്ന് പൂർത്തിയാക്കിയത്രെ. അതുകണ്ട് സന്തോഷിച്ച മഹാരാജാവ്, 'എന്നാൽ ഇനി അപ്പൻ തന്നെ അത് പൂർത്തിയാക്കട്ടെ' എന്നു് കൽപ്പിച്ചുപോലും. അങ്ങിനെ തുടർന്നുള്ള ഭാഗങ്ങൾ എഴുതി നരകാസുരവധം ആട്ടക്കഥ പൂർത്തിയാക്കിയത് അശ്വതിരിരുനാളാണ് എന്നാണ് ഐതീഹ്യം. 'അംബരീഷചരിതം', 'രുഗ്മിണീസ്വയംവരം', 'പൂതനാമോക്ഷം', 'പൗണ്ഡ്രകവധം' എന്നീ ആട്ടക്കഥകളുടെ കർത്താവാണ് യുവരാജാവായിരുന്ന അശ്വതിതിരുനാൾ.
 ശ്രീമഹാഭാഗവതം ദശമസ്കന്ധം ഉത്തരാർദ്ധത്തിലെ അദ്ധ്യായം 59നെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടക്കഥ രചിച്ചിരിക്കുന്നത്.

കഥാസംഗ്രഹം

ആട്ടക്കഥ ആരംഭിക്കുന്നത് ശ്രീകൃഷ്ണനും പത്നിമാരുമായി രമിക്കുന്ന
ആദ്യ രംഗത്തോടെയാണ്.

രംഗം രണ്ടിൽ  ദേവേന്ദ്രൻ നന്ദനോദ്യാനത്തിൽ ദേവസുന്ദരിമാരുമായി രമിക്കുന്നു.

രംഗം മൂന്നിൽ നരകാസുരന്റെ ആജ്ഞപ്രകാരം ദേവലോകത്തെത്തുന്ന നക്രതുണ്ഡി എന്ന ക്രൂരയായ രാക്ഷസി ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നു.
രംഗം നാലിൽ മാർഗ്ഗമദ്ധ്യേ ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് കാമാർത്തയാകുന്ന നക്രതുണ്ഡി സ്വർഗ്ഗസ്ത്രീകളെ മായകൊണ്ടുമറച്ചിട്ട് ഒരു സുന്ദരീരൂപം കൈക്കൊണ്ട് ജന്തനെ സമീപിക്കുകയും, തന്നെ ഭാര്യയായി സ്വീകരിച്ച് ഉടനെ തന്നോടൊത്ത് കാമകേളിയാടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അച്ഛന്റെ കൽപ്പനകൂടാതെ താൻ ഭാര്യാസംഗ്രഹം ചെയ്യുകയില്ല എന്നു പറഞ്ഞ് ജയന്തൻ അവളുടെ അഭ്യർത്ഥന നിരസിക്കുന്നു. തന്റെ ആഗ്രഹം സാധിക്കുന്നില്ല എന്നുകണ്ട് ക്രുദ്ധയാവുന്ന നക്രതുണ്ഡി സ്വന്തം രൂപം ധരിച്ചിട്ട് ജയന്തനെ ബലാൽക്കാരേണ പ്രാപിക്കുവാൻ ശ്രമിക്കുന്നു. ജയന്തൻ അവളുടെ കർണ്ണനാസികാകുചങ്ങൾ ഛേദിച്ചയയ്ക്കുന്നു.

രംഗം അഞ്ചിൽ, ഉണ്ടായ സംഭവങ്ങൾ ജയന്തൻ ഇന്ദ്രസമീപം അറിയിക്കുന്നു.

രംഗം ആറിൽ ഭൂമിപുത്രനും, വിഷ്ണുവിൽനിന്നും നാരായണാസ്ത്രം ലഭിച്ചിട്ടുള്ളവനും അനിതരസാധാരണങ്ങളായ ദിവ്യശക്തിവിശേഷങ്ങളോടുകൂടിയവനുമായ നരകാസുരൻ തന്റെ രാജധാനിയായ പ്രാഗ്ജ്യോതിഷപുരത്തിലെ അന്തപ്പുരോദ്യാനത്തിൽ സ്വപത്നിയോടൊത്ത് രമിക്കുന്നു. പെട്ടന്ന് ഘോരമായ ശബ്ദം കേട്ട് കാരണമെന്തെന്ന് അന്വേഷിക്കുന്ന നരകാസുരന്റെ മുന്നിലേയ്ക്ക് മുറിഞ്ഞ അവയവങ്ങളിൽ നിന്നും ചോരയൊഴുക്കിക്കൊണ്ടും വിലപിച്ചുകൊണ്ടുമെത്തുന്ന നക്രതുണ്ഡി, നടന്ന വിവരങ്ങൾ അറിയിക്കുന്നു. തന്റെ കിങ്കരിയെ ഇപ്രകാരം വികൃതയാക്കിയതിന് പകരംവീട്ടാനുറച്ച് ഭൗമാസുരൻ സ്വർഗ്ഗത്തിലേയ്ക്ക് പടനയിക്കുന്നു.

രംഗം ഏഴിൽ നരകൻ സ്വർഗ്ഗത്തിലെത്തി ദേവേന്ദ്രനെ പോരിനുവിളിക്കുകയും, യുദ്ധത്തിനെത്തുന്ന ഇന്ദ്രനെ തോൽപ്പിച്ചോടിക്കുകയും ചെയ്യുന്നു. തുടർന്ന്, ഐരാവതത്തേയും കീഴടക്കുന്ന നരകൻ ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും സ്വർഗ്ഗത്തിലെ മറ്റു വിശിഷ്ടവസ്തുക്കളും കവർന്നുകൊണ്ടുപോകുന്നു.

രംഗം എട്ടിൽ നരകനോട് തോറ്റോടിയ ഇന്ദ്രൻ ദ്വാരകാപുരിയിലെത്തി ശ്രീകൃഷ്ണനോട് നരകാസുരന്റെ ദുഷ്ടകർമ്മങ്ങളെ അറിയിക്കുന്നു. നരകനെ താൻ ഉടനെ വധിക്കുന്നുണ്ട് എന്നറിയിച്ച് ശ്രീകൃഷ്ണൻ, ദേവേന്ദ്രനെ സമാധാനിപ്പിച്ച് അയയ്ക്കുന്നു.

രംഗം ഒൻപതിൽ ശ്രീകൃഷ്ണൻ ഗരുഡനെ സ്മരിച്ചുവരുത്തി നരകാസുരവധത്തിനായി പുറപ്പെടുന്നു. ശ്രീകൃഷ്ണൻ സത്യഭാമാസമേതം ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷപുരത്തെ ലക്ഷ്യമാക്കി പോകുന്നു.

രംഗം പത്തിൽ നരകാസുരന്റെ കോട്ടകാവൽക്കാരനായ വിവിദൻ എന്ന മർക്കടനെ ഗരുഡൻ നേരിട്ട് തോൽപ്പിക്കുന്നു. പാഞ്ചജന്യം മുഴക്കിക്കൊണ്ട് പ്രാഗ്ജ്യോതിഷത്തിൽ പ്രവേശിച്ച ശ്രീകൃഷ്ണനെ നരകാസുരന്റെ സേനാനായകനായ മുരാസുരൻ വന്ന് നേരിടുന്നു. ശ്രീകൃഷ്ണൻ മുരനെ വധിക്കുന്നു.

രംഗം പതിനൊന്നിൽ മുരന്റെ മരണവാർത്ത ഒരു കിങ്കരൻ വന്ന് നരകാസുരനെ അറിയിക്കുന്നു.

രംഗം പന്ത്രണ്ടിൽ നരകാസുരൻ ചതുരംഗസേനാസമേതനായി വന്ന് ശ്രീകൃഷ്ണനോട് യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ കൃഷ്ണൻ തളർന്നുവീഴുമ്പോൾ ഗരുഡൻ നരകാസുരനോട് ഏറ്റുമുട്ടുന്നു. അസ്ത്രമേറ്റ് ഗരുഡനും നിലത്ത് വീഴുന്നു. സത്യഭാമ എഴുന്നേറ്റ് അമ്പും വില്ലുമെടുത്ത് ശ്രീകൃഷ്ണനെ വലം വെച്ച് നരകാസുരനുനേരെ അസ്ത്രമയക്കുന്നു. ഇതുകണ്ട നരകാസുരൻ ആയുധങ്ങൾ-വിശിഷ്യ നാരായണാസ്ത്രം-ഉപേക്ഷിക്കുന്നു. ആ സമയത്ത് ശ്രീകൃഷ്ണൻ ചാടിയെഴുന്നേറ്റ് ചക്രം ധരിയ്ക്കുന്നു. പൂർവ്വസ്മരണയുദിച്ച നരകാസുരൻ തന്റെ മാതാപിതാക്കളായ മാഹാവിഷ്ണുവിനേയും ഭൂമീദേവിയേയും -ശ്രീകൃഷ്ണനേയും സത്യഭാമയേയും-നമസ്കരിച്ച് കഴുത്ത് കാണിച്ച് കൊടുക്കുന്നു. ശ്രീകൃഷ്ണൻ ചക്രം ധരിച്ച വലതുകൈകൊണ്ട് കഴുത്തറുക്കുന്നതോടൊപ്പം ഇടതു കൈകൊണ്ട് നരകനെ അനുഗ്രഹിയ്ക്കുന്നു. വലന്തല, ശംഖുനാദം, പുഷ്പവൃഷ്ടി.
തുടർന്ന് നരകപുത്രനായ ഭഗദത്തനെ പ്രാഗ്ജ്യോതിഷരാജാവായി വാഴിക്കുവാനും, അദിതിയുടെ കുണ്ഡലങ്ങൾ മുതലായ ദിവ്യവസ്തുക്കളും സ്ത്രീകളേയും ഇന്ദ്രനുനൽകാനും ശ്രീകൃഷ്ണൻ തീരുമാനിക്കുന്നതോടെ ആട്ടക്കഥ പൂർണ്ണമാകുന്നു                        

ഈ ആട്ടക്കഥയിലെ ചില സവിശേഷതകൾ

നിണമണിയല്‍
 ഉണക്കലരിയും മഞ്ഞളും അരച്ചതും ചുണ്ണാമ്പും പ്രത്യേകാനുപാതത്തില്‍ ചേര്‍ത്ത് ജലത്തില്‍ കലക്കി, പാകത്തില്‍ കാച്ചിക്കുറുക്കിയെടുക്കുന്ന രക്തസമാനമായ ചാന്താണ് ‘നിണം’. പച്ചപ്പാള കുമ്പിള്‍കുത്തി അതില്‍ നിണം നിറച്ച് മാറില്‍ വെച്ചുകെട്ടിയിട്ട് അതിന്റെ കൂര്‍ത്ത അഗ്രം മുറിച്ചുവെയ്ക്കുന്നു(മുല ച്ഛേദിച്ചിക്കപ്പെട്ട മാതിരി). കുരുത്തോലയുടെ ഈര്‍ക്കിലിയോടുകൂടിയ ഭാഗം ചീന്തിയെടുത്ത് ചങ്ങലപോലെ നിര്‍മ്മിച്ച് തുണിചുറ്റി,അത് നിണത്തില്‍ മുക്കി മുലയിലും മൂക്കിലും തൂങ്ങിക്കിടക്കുന്നരീതിയില്‍ കെട്ടിയിടുന്നു (മൂക്കും മുലയും ച്ഛേദിക്കപ്പെട്ട് ഞരമ്പും കുടലും പുറത്തുചാടിയ മാതിരി). നിണത്തില്‍ മുക്കിയ കച്ചതുണികള്‍ ഉടുക്കുകയും പുതക്കുകയും ചെയ്യുന്നു. കരിയുടെ മുടിയിലും ചുവന്ന തുണിചുറ്റുന്നു.ഇങ്ങിനെയാണ് നിണമണിയുക.

കേകിയാട്ടം*
രണ്ട്‌ താളവട്ടം കൊണ്ട് ഇടതു വശത്തേക്കും വലതുവശത്തേക്കും  അതാതു കാലുകൾ മുന്നോട്ടു വച്ചും മറുകാൽ പിന്നിലേക്ക് നീട്ടിവെച്ചും 
ഇരുകൈകളിലും അകത്തേക്ക് തിരിച്ചുപിടിച്ച ഭ്രമരമുദ്ര ചെറുതായി ഇളക്കി കാല് കൂട്ടി നിവരുന്നതും 
വലം ഇടം കൈകളിൽ മലർത്തി പിടിച്ച ഭ്രമരമുദ്ര ചിറകെന്നു കാട്ടി ചുണ്ടുകൊണ്ട് കൊത്തിയൊതുക്കി തോൾ/ശരീരം കുടഞ്ഞു നിവരുന്നതും ( രോമാഞ്ചം നടിച്ചും ) 
ഭ്രമരമുദ്ര പിടിച്ചു ചിറകടിക്കുന്നതായി നടിച്ചു ഇരുവശത്തേക്കും വെച്ചിരുത്തിയുട്ടുള്ള ചുഴിപ്പുകളോടെ അതാതു വശത്തേക്ക് നിവർന്നു തിരിഞ്ഞും ഇരു കാലുകളിലും മാറിമാറി നിന്നും 
ചിറകടിക്കുന്നതായി നടിച്ചു ഒറ്റക്കാലിൽ നിന്ന് തിരിഞ്ഞും ഉള്ള കേകിയാട്ടം എന്തുകൊണ്ടും സവിശേഷതകൾ ഉള്ളതാണ്

ഭാഗവതം കഥയിൽ നിന്നുള്ള മാറ്റങ്ങൾ*
1. നക്രതുണ്ഡി എന്ന കഥാപാത്രം ആട്ടകഥാകാരന്റെ സൃഷ്ടിയാണ്. അതിനാൽ തന്നെ നക്രതുണ്ഡി സ്വർഗ്ഗത്തിലെത്തുന്നതും ജയന്തൻ കുചനാസികകൾ ഛേദിക്കുന്നതും എല്ലാം മൂലകഥയിൽ ഇല്ല. നരകാസുരനു ദേവലോകം അക്രമിച്ച് കീഴടക്കാൻ ഒരു കാരണം കഥാകാരൻ നിർമ്മിച്ചതായിരിക്കാം.

 2. പത്താം രംഗത്തിലെ വിവിദനും ഗരുഡനുമായുള്ള യുദ്ധവും മൂലകഥയിൽ ഇല്ലാത്തതാണ്. 

 3. നരകാസുരവധത്തിനും ഭാഗവതകഥയിൽ നിന്നും വ്യത്യാസമുണ്ട്. ഭാഗവതത്തിൽ നരകാസുരൻ ആനപ്പുറത്ത് കയറി വന്ന് ശൂലം, ശക്തി തുടങ്ങിയ ആയുധങ്ങൾ കൊണ്ട് ഗരുഡനോട് യുദ്ധം ചെയ്ത് കൊണ്ടിരിക്കേ, ശ്രീകൃഷ്ണൻ ചക്രായുധം പ്രയോഗിച്ച് നരകാസുരന്റെ തലയറുത്തു എന്നാണ്. ആട്ടക്കഥയിൽ ഉള്ളരീതി ഇവിടെ വിവരിച്ചിരിക്കുന്നു.

രംഗാവതരണത്തിലെ സവിശേഷതകൾ
ഒന്നാംതരം കത്തി(ചെറിയ നരകാസുരൻ‌), ഒന്നാംതരം സ്ത്രീ(ലളിത), 

ഒന്നാംതരം കരി (നക്രതുണ്ഡി) വേഷങ്ങൾക്കും മറ്റ് ഇടത്തരം-കുട്ടിത്തരം പച്ച, താടി, മിനുക്ക്, ഭീരു വേഷങ്ങൾക്കും നല്ല സാദ്ധ്യതയുള്ള ആട്ടകഥയാണിത്.

1. ഇന്ദ്രന്റെ ശൃംഗാരപ്പദവും ദേവസ്ത്രീകളുടെ കുമ്മിയും അടങ്ങുന്ന രണ്ടാം രംഗം ചിട്ടപ്രധാനവും മനോഹരവുമാണ്.

 2. നാലാം രംഗത്തിലെ ലളിതയുടെ ഭാഗം ചിട്ടയ്ക്കും ഭാവത്തിനും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

 3.'കേകിയാട്ട'മെന്ന സവിശേഷ നൃത്തം ഉൾക്കൊള്ളുന്ന പതിഞ്ഞപദവും, 'ശബ്ദരൂപവർണ്ണനകൾ', 'പടപ്പുറപ്പാട്', 'സ്വർഗ്ഗവിജയം' തുടങ്ങിയ ചിട്ടപ്രധാനങ്ങളായ ആട്ടങ്ങളുമുൾക്കൊള്ളുന്ന ചെറിയനരകാസുരന്റെ ഭാഗം സവിശേഷതയാർന്നതാണ്                        

നിലവിലുള്ള അവതരണരീതി

1,2,5,11,12 രംഗങ്ങൾ വളരെക്കാലങ്ങളായി അവതരിപ്പിക്കുക പതിവില്ലാത്തവയാണ്.
8,9,10,13,14 രംഗങ്ങൾ അപൂർവ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു.3,4,6,7 രംഗങ്ങളാണ് സാധാരണയായി അവതരിപ്പിക്കപ്പെടാറുള്ളത്.
ഈ കഥ, വിശിഷ്യ നക്രതുണ്ഡിയുടേയും നരകാസുരന്റേയും ആട്ടങ്ങൾ ചിട്ടപ്പെടുത്തിയത് കപ്ളിങ്ങാട് നമ്പൂതിരിയാണ് എന്ന് വെള്ളിനേഴി അച്ചുതൻ കുട്ടിയുടെ കഥകളിപ്പദം എന്ന പുസ്തകം രണ്ടാം എഡിഷനിൽ കാണുന്നു.

നരകാസുരന്റെ       പൂർവ്വചരിത്രം

ഒരിക്കൽ ലോകകണ്ടകനായ ഹിരണ്യാക്ഷൻ എന്ന അസുരൻ സൂകരരൂപിയായി ഭൂമീദേവിയെ തന്റെ തേറ്റകളിലെന്തിക്കൊണ്ട് പാതാളത്തിലേയ്ക്ക് പോയി. അപ്പോൾ ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പർക്കം പുലർത്തിയതിനാൽ ഭൂമി ഗർഭംധരിക്കുകയും മഹാശക്തിമാനായ ഒരു അസുരശിശുവിനെ പ്രസവിക്കുകയും ചെയ്തു. ഭൂമിദേവിയുടെ പുത്രനായതു കൊണ്ട് ഭൗമസുരൻ എന്നപേരും നരകാസുരനുണ്ട്  ആ ശിശുവാണ് നരകാസുരൻ. വരുണന്റേയും ബ്രാഹ്മാ വാദികളായ ദേവക ളുടേയും അപേക്ഷ കൾ മാനിച്ച് കൂർമ്മമായി അവതാര മെടുത്ത മഹാ വിഷ്ണു ഹിരണ്യാ ക്ഷനെ വധിച്ച് ഭൂമിയെ പാതാള ത്തിൽ നിന്നും തിരിച്ച് ഉയർത്തി ക്കൊണ്ടുവന്നു. അപ്പോൾ അശുദ്ധിയിൽ നിന്നും ജനിച്ചവനെങ്കിലും തന്റെ പുത്രനായ നരകനെ രക്ഷിക്കണമെന്ന് ഭൂമീദേവി ഭഗവാനോട് അപേക്ഷിച്ചു. മഹാവിഷ്ണു നരകന് ദിവ്യമായ നാരായണാസ്ത്രം നൽകുകയും, അത് കൈയ്യിലുള്ളിടത്തോളം കാലം താനൊഴികെ മറ്റാർക്കും നിന്നെ വധിക്കാനാവില്ല എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം ബാലനായ ഭൗമനെ മിഥിലാധിപനായ ജനകമഹാരാജാവ് എടുത്തുവളർത്തി. വളർന്ന് യുവാവായപ്പോൾ, 'ഇങ്ങിനെ പരാന്നഭോജിയായി കഴിയുന്നത് എന്റെ പൗരുഷത്തിന് ചേരുന്നതല്ല' എന്ന് വിചാരിച്ച് നരകൻ മിഥിലവിട്ടുപോയി. പിന്നീട് ദേവിയെ തപസ്സുചെയ്തു പ്രീതിപ്പെടുത്തി വരങ്ങൾ സമ്പാദിക്കുകയും, വലിയൊരു അസുര സന്യത്തെ സംഘടിപ്പി ക്കുകയും ചെയ്ത നരകാസുരൻ അനവധി രാജ്യങ്ങളെ കീഴ്പ്പെടുത്തുകയും സ്വയം സിംഹാസനാരോഹണം ചെയ്ത് ഭരണമാ രംഭിക്കുകയും ചെയ്തു. പ്രാഗ്ജ്യോതിഷമെന്ന പുരം തലസ്ഥാനമാക്കി മൂന്നുലോകങ്ങളേയും വിറപ്പിച്ചുകൊണ്ട് ഭൗമാസുരൻ ദാനവചക്രവർത്തിയായി വാണു. ഒരിക്കൽ ഇയാൾ ത്വഷ്ടാവിന്റെ പുത്രിയായ കശേരുവിനെ ബലാൽക്കാരം ചെയ്യുകയുണ്ടായി. ദേവ-മനുഷ്യസ്ത്രീകളായ പതിനാറായിരത്തിൽപ്പരം സ്ത്രീകളെ നരകൻ ഭാര്യമാരാക്കി. അവരെ മണിപർവ്വതത്തിലെ ഔദകം എന്ന സ്ഥലത്ത് ബന്ധനത്തിൽ പാർപ്പിച്ചു. പർവ്വതങ്ങൾ, ശസ്ത്ര ങ്ങൾ, ജലം, അഗ്നി, വായു എന്നിങ്ങിനെയുള്ള ദുർഗ്ഗങ്ങളാലും, വാളുകൾ ഘടിപ്പിച്ചിട്ടുള്ളവയും, മുറിക്കുവാൻ ദുഷ്ക്കരമായവയും, മുരാസുരനാൽ കെട്ടപ്പെട്ട വയുമായ ആറായിരം മൗരവപാശങ്ങളാലും പ്രാഗ്ജ്യോതിഷപുരം സംരക്ഷിക്കപ്പെടുന്നു. നരകാസുരന്റെ പത്ത് പുത്രന്മാരാൽ അന്തപ്പുരവും, ഹയഗ്രീവൻ, നിസുന്ദൻ, പഞ്ചാനന്ദൻ, മുരൻ എന്നീ ഭയങ്കരന്മാരായ അസുരന്മാരാൽ പുരിയുടെ നാലു ദ്വാരങ്ങളും സംരക്ഷിക്ക പ്പെടുന്നു. അവർ ദേവയാനം  വരെ വഴിയടഞ്ഞു നിൽക്കുന്നതിനാൽ പ്രാഗ്ജ്യോതിഷ പുരിയിലേയ്ക്ക് ആർക്കും പ്രവേശിക്കുവാൻ ധൈര്യമുണ്ടായില്ല.

വേഷങ്ങൾ

നരകാസുരൻ-കത്തി
നക്രതുണ്ഡി-കരി
ലളിത-സ്ത്രീവേഷം മിനുക്ക്
ജയന്തൻ-പച്ച
ഇന്ദ്രൻ-മിനുക്ക് നിണം
ശ്രീകൃഷ്ണൻ പച്ച കൃഷ്ണമുടി
പത്നിമാർ, ദേവസ്ത്രീകൾ-സ്ത്രീവേഷം മിനുക്ക്
സത്യഭാമ-സ്ത്രീവേഷം
ഗരുഡൻ-പക്ഷി കൊക്ക്
വിഭ്രമി(നരകാസുരപത്നി)-സ്ത്രീവേഷം

രംഗം 1 (ഉദ്യാനംവസന്തഋതു)
രംഗം 2 നന്ദനോദ്യാനം
രംഗം 3 ഇന്ദ്രപുരി
രംഗം 4 അമരാവതീനഗരം
രംഗം 5 ദേവലോകം
രംഗം 6 പ്രാഗ്ജ്യോതിഷപുരം (ഉദ്യാനം)
രംഗം 7 ദേവലോകം
രംഗം 8 ദ്വാരക
രംഗം 9 ദ്വാരക തുടരുന്നു ഇടശ്ലോകം 1
രംഗം 10 പ്രാഗ്ജ്യോതിഷപുരം കവാടം
രംഗം 11 പ്രാഗ്ജ്യോതിഷപുരം
രംഗം 12 പ്രാഗ്ജ്യോതിഷപുരം ധനാശി അഗേന്ദ്രഭൂഷിതം ദേവമപി (മംഗള ശ്ലോകം)
നിണം
 നക്രതുണ്ഡി
 നരകാസുരൻ
 നിണം


**********************************

പ്രജിത
1
നിണമൊരുക്കുകൾ
---------------------
പെൺകരി വേഷത്തിൽ നിന്ന്,നിണമായി മാറാൻ കുറഞ്ഞസമയമാണ് സാധാരണവേഷക്കാരനു ലഭിക്കുക.നരകാസുരവധത്തിൽ,നരകാസുരന്റെ പതിഞ്ഞപദവും തുടർന്ന് വിസ്തരിച്ചുള്ള ശബ്ദവർണ്ണനയുമുള്ളതു കൊണ്ട് കുറച്ചുസമയം കൂടുതൽ ലഭിച്ചേക്കും,കിർമീരവധത്തിൽ കാര്യങ്ങൾ പെട്ടെന്നാകും.ഏതാണ്ട് അര-മുക്കാൽ മണിക്കൂറുകൊണ്ട് ഒരുങ്ങി,അഞ്ച്-പത്തുമിനിറ്റുകൾ മാത്രം നീളുന്ന ഒരു പ്രകാശനം ആണ് നിണത്തിന്റേത്.എന്നാൽ,നിണത്തിന്റെ ഒരുക്കുകൾ സവിശേഷമാണ്,കളിനടക്കുന്ന ദിവസം ഉച്ചക്കാരംഭിക്കുന്ന ഒരുക്കങ്ങൾ.അതിൽ വൈദഗ്ധ്യമുള്ളവർക്കേ ആ ഒരുക്കങ്ങൾ ഭംഗിയായി ചെയ്യാനുമാവൂ.
തിളപ്പിച്ച വെള്ളത്തിൽ ഉണക്കലരിയും മഞ്ഞളും ചുണ്ണാമ്പും ചേർത്താണ് ‘ചാന്ത്’എന്നു വിളിക്കുന്ന രക്തസമാനമായ കൊഴുത്തദ്രാവകം തയ്യാറാക്കുന്നത്.മാംസക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്ന അനുഭവം സൃഷ്ടിക്കാനായി ഈ കൊഴുത്ത ചുവപ്പുദ്രാവകത്തിലേക്ക് ഇളനീരു വെട്ടിയൊഴിക്കുന്നു.ഇളനീരിനകത്തെ വെള്ളനിറത്തിലുള്ള കാമ്പ് ചുരണ്ടിയിട്ടാൽ ശരിക്കും മാംസക്കഷ്ണങ്ങളെന്നേ തോന്നൂ.ഇതാണ് നിണത്തിന്റെ ആഹാര്യത്തിന് ജുഗുപ്സാവഹമായ അന്തരീക്ഷം നൽകുന്ന പ്രധാനഘടകങ്ങളിലൊന്ന്.കുരുത്തോലയുടെ ഈർക്കിലയോടുകൂടിയ ഭാഗം കീറിയെടുത്ത് ചങ്ങലപോലെ നിർമ്മിച്ച്,തുണികീറി മുറിച്ച് നിണച്ചാന്തിൽ മുക്കി,ഛേദിക്കപ്പെട്ട ഭാഗം അരിഞ്ഞുതൂങ്ങിയ പോലെ കെട്ടിയിടുന്നു.നാസികാകുചഛേദനത്തിന്റെ രംഗം കഴിഞ്ഞുവന്നാൽ,ഉടനേ ഉടുത്തുകെട്ടും അലങ്കാരങ്ങളും(കിരീടമൊഴിച്ച്)അഴിച്ചുവെച്ചശേഷം,നിണച്ചാന്ത് തയ്യാറാക്കിയ വലിയ ഉരുളിയിലേക്ക് വേഷക്കാരൻ ഇറങ്ങിയിരിക്കുന്നു.ഇരുവശത്തുനിന്നും നിണച്ചാന്ത് കോരിയൊഴിക്കുന്നു.രംഗത്തേക്കുപോകാനാവുന്നതോടെ,പുറംതുണിവെച്ച് കെട്ടി,ഇരുവശവും നിണം താങ്ങുന്നവരുടെ തോളിൽ കയ്യിട്ട്,നിണം അരങ്ങത്തേക്കു യാത്രയാകുന്നു.
(നെറ്റിൽ നിന്നും....)prajitha

*************************************************************